10 September, 2013

ഡക്കോട്ടപുരവും ചോളരാജാക്കന്മാരും


കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമാണ്. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ ഉപമയാമത്, അല്ലല്ല നല്ല തല്ലു കൊള്ളാത്തത് കൊണ്ടാണ് (എനിക്കല്ല, നിങ്ങള്ക്ക്).


 "പാലക്കാടു  കഴിഞ്ഞു കഷ്ടിച്ചു 45 കിലൊമീറ്റർ പോയാൽ മതി ഈ പറഞ്ഞ ഡക്കോട്ടപുരത്തെക്കു, എന്ത് പറയുന്നു അപ്പോൾ പോവുകയല്ലേ?"

എനിക്കൊന്നും മനസ്സിലായില്ല. "അല്ല സനിലെ നീ എന്താ ഈ പറഞ്ഞു വരുന്നേ? ഡക്കോട്ട പുരമോ എന്താത് സംഗതി, എന്തിനാ അവിടെ പോണതു?"

"രാംകുമാറെ , നീ ഇവനോടൊന്നും പറഞ്ഞില്ലേ ഇത് വരെ!" സനിലിന്റെ വക ചോദ്യം.

"ഇല്ല, ഞാൻ വിചാരിച്ചു നീയും കൂടെ വരട്ടെ എന്ന്"

എനിക്ക് പതുക്കെ അപായം മണത്തു തുടങ്ങി സനിൽ പണിക്കരും രാംകുമാർ വർമയും എന്തോ എടാകൂടം പ്ലാൻ ചെയ്തിട്ടുണ്ട് അതാണ്‌ ഈ സസ്പെൻസും ത്രില്ലെറുമൊക്കെ. എന്തായാലും ചോദിച്ചു കളയാം.  "എന്താ ഇപ്പോൾ പ്രശ്നം നമ്മൾ എന്തിനാ ഈ പറഞ്ഞ പുരത്തേക്ക് പോണത്?"

"എടാ നമ്മൾ ഒരു ടൂർ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാ ഈ പറഞ്ഞ സ്ഥലമാണ് ഇത്തവണത്തെ ലക്‌ഷ്യം" സനിൽ നയം വ്യക്തമാക്കി.

"നമ്മുടെ കൂട്ടത്തിൽ ഇനി നമ്മൾ മാത്രമേ ഇത് കാണാൻ ഉള്ളൂ, ആ വിഘ്നേഷും സജിത്തും അടക്കം അവിടെ പൊയ്ക്കഴിഞ്ഞു നീ ഇതൊന്നും അറിഞ്ഞില്ലേ?" രാമിന്റെ വക വിശദീകരണം 

അപ്പോൾ സംഭവം വ്യക്തമായി, ഞങ്ങൾ മൂന്നുപേരും കൂടെ ടൂർ പോകുന്നു. ഈ പറഞ്ഞ പുരത്തേക്ക്. ഉദ്ദേശ്യ ലക്ഷ്യം അവിടുത്തെ ചോള രാജാക്കന്മാരുടെ കൽപ്രതിമ കണ്ടു സായുജ്യം അടയുക. അത് വളരെ വിശിഷ്ടം ആണെന്നാണ് വിഘനെഷ്കുമാർ ഇവന്മാരെ ധരിപ്പിച്ചിരിക്കുന്നത്. എനിക്കെന്തോ പന്തികേട് തോന്നിത്തുടങ്ങിയിരുന്നു. മറ്റൊന്നുമല്ല ഡക്കോട്ടപുരമോ അങ്ങനെ ഒരു സ്ഥലം ഉണ്ടായിരിക്കുമോ? ആ തമിഴ് നാടല്ലേ ചിലപ്പോൾ  കാണും. 

അങ്ങനെ ആ സുദിനം വന്നെത്തി, വെള്ളിയാഴ്ച കഴിഞ്ഞു വന്നൊരു ഉഗ്രൻ  ശനിയാഴ്ച സനിലും രാമും ഞാനും രാവിലെ 12 മണിക്കു തന്നെ റെഡിയായി പുറപ്പെട്ടു, കോയമ്പത്തൂർ വഴി ഡക്കോട്ടപുരത്തേക്ക്.

സനിലിന്റെ വക നാനോ കാറിലായിരുന്നു നമ്മുടെ സംഭവബഹുലമായ ആ യാത്ര. സനിലിന്റെ അഭിപ്രായത്തിൽ നാനോ ആണു ഏറ്റവും stylish ഉം economicalഉം ആയ വാഹനം. പിന്നെ നമുക്കൊന്നും കാർ  പോയിട്ട് ഒരു ബൈക്ക് പോലും ഇല്ലാത്തതുകൊണ്ടും സനിലിനോടു പറഞ്ഞു ജയിക്കാൻ പറ്റില്ല എന്നു  ബോധ്യമുള്ളതുകൊണ്ടും ഒന്നും മിണ്ടാൻ പോയില്ല. അങ്ങനെ ഞങ്ങൾ അതിവേഗത്തിൽ പാഞ്ഞു 8 മണിക്കൂർ കൊണ്ട് പാലക്കാട് എത്തി. വണ്ടിയുടെ ഈ അസാമന്യ വേഗം കണ്ട രാംകുമാർ രണ്ടു ദിവസത്തേക്ക് കൂടെ ലീവ് വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചപ്പോഴാണ് അത് സംഭവിച്ചത്.

ഒരു എൻഫിൽഡ് ബൈക്ക് ചീറി പാഞ്ഞു വന്നു കാറിന്റെ മുന്നിൽ  നിർത്തി. അതിൽ നിന്നും അജാനുബാഹുക്കളായ Mr. വിഘ്നേഷ് കുമാറും Mr. സജിത്ത് ജോസെഫും ഇറങ്ങി.

വിഘ്നേഷ് പറഞ്ഞു
"ഞങ്ങൾ വിചാരിച്ചു നീ ഒക്കെ ഡക്കൊട്ടയിൽ എത്തിക്കാണും എന്ന്, എന്തായാലും ഇനി യാത്ര ഒരുമിച്ചാവാം. ഡക്കൊട്ട  കണ്ടു മതിയായിട്ടില്ല."

"അല്ലേലും ഡക്കൊട്ട  കണ്ടു ആർക്കും മതിയാവും എന്ന് തോന്നുന്നില്ല. അതൊരു അനുഭവം തന്നെ അല്ലെ." - സജിത്ത് 

ഇതൊക്കെ കേട്ട് ഞാൻ ആകെ കോരിത്തരിച്ചു. സംഭവം ഉജ്ജ്വലം ആണെന്നാണു തോന്നുന്നത്. പിന്നീട് എന്ത് കൊണ്ടോ നമ്മുടെ നാനോ കാർ പ്രശ്നങ്ങൾ ഇല്ലാതെ സുഗമമായി ആ എൻഫീൽഡ് ബൈകിന്റെ പിന്നാലെ കുതിച്ചു പാഞ്ഞു. 2 മണിക്കൂർ കൊണ്ട് തന്നെ ഡക്കൊട്ടപുരത്ത് എത്തിച്ചേർന്നു (മഹാത്ഭുതം).
ഇനി വേഗം തന്നെ ചോള രാജാക്കന്മാരെ കാണണം, അത് മാത്രമാണ് ഞങ്ങളുടെ ചിന്ത. പക്ഷെ അതിനു ഒരു പ്രെശ്നം ഉണ്ടു, അങ്ങോട്ടേയ്ക്ക് വാഹനങ്ങൾ പോകില്ല ഒന്നര കിലോമീറ്റർ നടന്നു പോകണം. 

പൊതുവെ മടിയനായ എനിക്ക് ഇത് കേട്ടപ്പോൾ എല്ലാ ഉത്സാഹവും നശിച്ചു. വേറെ മാർഗമില്ലാതെ അവസാനം പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ നടപ്പ് ആരംഭിച്ചു. ആ 25 മിനിട്ട് നടപ്പ് എനിക്ക് യുഗങ്ങളായി തോന്നി. അങ്ങനെ ഇഴഞ്ഞും വലിഞ്ഞും ഞങ്ങൾ ചോള രാജ സന്നിധിയിൽ എത്തി. അവിടെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു ദർശനത്തിനു വേണ്ടി. ഇനി ഇപ്പോൾ ഇവിടെ 2 മണിക്കൂർ ക്യൂ നിന്നിട്ട് വേണം ചോള രാജാക്കന്മാരെ കാണാൻ. ഒടുവിൽ ഞങ്ങൾ അവിടെ എത്തിച്ചേർന്നു എന്നിട്ട് ആ അപൂർവ കാഴ്ച കണ്ടു - 2 അടി 3 ഇഞ്ചിൽ 3 കറുത്ത രൂപങ്ങൾ. തലയ്ക്കുഒരു കൂടം കൊണ്ടടി കിട്ടിയ പ്രതീതിയാണ് എനിക്കിപ്പോൾ. ഇത് കാണാനാണോ ഇത്രയും കഷ്ടപ്പെട്ട് ഇത്രയും ദൂരം ഈ പാട്ടവണ്ടിയിൽ വന്നത്. എല്ലാം വെറുതെയായി.

ഞാൻ മറ്റവന്മാരെ നോക്കി, അവരാകട്ടെ ഒന്നും മിണ്ടാതെ ആകെ വിജൃംഭിച്ചു നിൽക്കുകയാണ്. ആകെപ്പാടെ ഒരു കിളിപോയ ഫീലിംഗ്. പക്ഷെ ഒരുത്തനും നിന്നിടത്ത്‌ നിന്ന് അനങ്ങുന്നില്ല, ആ കാഴ്ചയിൽ  ലയിച്ചങ്ങനെ നില്ക്കുകയാണ്. ആ എന്ത് കുന്തമെങ്കിലും ആവട്ടെ എനിക്കിതു കണ്ടിട്ടൊന്നും തോന്നുന്നില്ല എന്ന് മാത്രമല്ല, കുറച്ചൊക്കെ ദേഷ്യവും വരുന്നുണ്ട്. അപ്പോഴേക്കും ഒരു കൂട്ടം ഭക്തജനങ്ങൾ തിക്കി തിരക്കി അവിടേക്ക് പ്രവഹിക്കാൻ തുടങ്ങി. പിന്നെ അവിടെ ഒരു അരങ്ങായിരുന്നു. പ്രാർഥനയും കാണിക്ക സമർപ്പിക്കലും കൊണ്ട് ആകെ ഒരു ബഹളമയം. അവന്മാരൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ വെറുതെ അങ്ങനെ ഭണ്ടാരത്തിൽ നിക്ഷേപിക്കുന്നു. ഇതൊക്കെ കണ്ടു എനിക്കും സഹിച്ചില്ല ഞാനും സനിലിന്റെ കയ്യിൽ നിന്നും 1000 രൂപയുടെ ഒരു പച്ച നോട്ടെടുത്ത് ആ ഭണ്ടാരത്തിലേക്ക് നിക്ഷേപിച്ചു സായുജ്യമടഞ്ഞു. അപ്പോഴാണു ഈ യാത്രയിൽ സന്ജിത്ത് രാമചന്ദ്രനെ കൂട്ടാതതിന്റെ പോരായ്മ മനസ്സിലാക്കിയത്. അവനുണ്ടായിരുന്നേൽ ആയിരങ്ങൾ വാരി എറിഞ്ഞു ഇവിടെ നല്ല പേരെടുക്കാമായിരുന്നു. ഈ സനിലോക്കെ മാക്സിമം ആയിരമേ തരൂ. ആ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല. 

എന്തായാലും വന്ന കാര്യം സാധിച്ച സ്ഥിതിക്ക് ഞങ്ങൾ പുറത്തേക്കു നടക്കാൻ തുടങ്ങി. മലയാളികളുടെ മാനം വാനോളം ഉയർത്തി ആയിരം രൂപ സമർപ്പിച്ച  ആ മഹാനുഭാവനും കൂടെ അഞ്ചു പൈസ കൊടുക്കാത്ത നാണമില്ലാതവന്മാരും. പുറത്തെത്തിയപ്പോൾ സനിൽ പറഞ്ഞു.

"എനിക്ക് മതിയായില്ല, ഇത് പോര"

"ശെരിയാ, ഇത് പോര", Mr. റാം  

വിഘ്നു: "ഓ നിങ്ങൾക്കും തോന്നിയല്ലേ, ഞങ്ങൾക്കും ആദ്യം ഇത് തന്നെ സംഭവിച്ചത്"

ഇവന്മാർ  വീണ്ടും പൊട്ടൻകളി തുടങ്ങി. പറച്ചില് കേട്ടിട്ട് ചോളരാജ പ്രതിമാ പുനരുദ്ധാരണം ആണെന്നു തോന്നുന്നു മനസ്സിലിരിപ്പ്. എന്തായാലും ഞാൻ അഞ്ചു പൈസ കൊടുക്കില്ല. അല്ലേൽ  സന്ജിത്തിന്റെ കയ്യിൽ  നിന്നും വാങ്ങി കൊടുക്കാം, ഞാൻ മനസ്സിൽ  ഉറപ്പിച്ചു. 

"ആ എല്ലാവർക്കും അങ്ങനെ തോന്നിയ സ്ഥിതിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം, ഇവിടെ അടുത്ത് തന്നെ അതിനു പറ്റിയ സ്ഥലം ഉണ്ട്" - സജിത്ത്.

"എന്ത് പരിഹാരം? എനിക്കൊന്നും തോന്നിയില്ല" - ഞാൻ. 

അവന്മാർ അതു  കേട്ട ഭാവം നടിക്കാതെ വേഗം ഒരു ഊടുവഴി ഇറങ്ങി വേഗത്തിൽ നടക്കാൻ ആരംഭിച്ചു. പത്ത് മിനിട്ടിനുള്ളിൽ ഞങ്ങൾ ഒരു വലിയ സ്ഥാപനത്തിന്റെ മുന്നില് എത്തി. RK Orphanage and Old-age Home എന്ന പേര് കണ്ടു എനിക്കൊന്നും മനസ്സിലായില്ല. ഈശ്വരാ എന്റെ ശല്യം സഹിക്കാതെ ഇവൻമാർ  എന്നെ ഇവിടെ ഉപേക്ഷിച്ചു പോകാനാണോ പ്ലാൻ.

വിഘ്നു: "ഇതാണ് പറ്റിയ സ്ഥലം, നമുക്ക് മാനേജരെ കാണാം എനിക്ക് പരിചയം ഉണ്ട്".

വിഘ്നു ഞങ്ങളെ മാനേജരുടെ മുറിയിലേക്ക് നയിച്ചു. തലനരച്ചു ഉയരം കൂടിയ ഒരു നവവൃധൻ അവിടെ കൂനികൂടി ഇരുന്നു എന്തോ എഴുതുന്നു. ഞങ്ങളെ കണ്ടു തല ഉയർത്തി അദ്ദേഹം മന്ദഹസിച്ചിട്ടു അകത്തേക്ക് വരാൻ ആങ്ങ്യം കാണിച്ചു. 

സജിത്തിനേയും വിഘ്നുവിനേയും പരിചയ ഭാവത്തിൽ നോക്കി ചിരിച്ചിട്ട് ഞങ്ങളോടായി അദ്ദേഹം ചോദിച്ചു.

"രാജാക്കന്മാരെ കാണാൻ വന്നതാണല്ലെ, നല്ലത്. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് ഭാരം കൂടി എന്തെങ്കിലും നല്ലത് ചെയ്യണം എന്ന ചിന്ത മനസ്സിനെ മദിക്കുന്നു, അങ്ങനെ നിങ്ങൾ ഇവിടെ എത്തി ചേർന്നു. ഇതല്ലേ ഉണ്ടായത്".

"അങ്ങനെ ഒന്നുമില്ല, വല്ലാത്ത വിശപ്പ് വല്ലതും കഴിക്കാൻ കിട്ടുമോ എന്നറിയാൻ വന്നതാ" - ഞാൻ.

ലവന്മാർ നാലും എന്നെ കൊല്ലുന്ന പോലെ നോക്കി പേടിപ്പിച്ചു.

"ഇത്രയേ ഉള്ളോ, ഇവിടെ ആവശ്യത്തിനു ഭക്ഷണം ഉണ്ട്. ഞാൻ നിങ്ങളെ അങ്ങോട്ട്‌ കൊണ്ട് പോകാം" - അദ്ദേഹം പറഞ്ഞു.

"വെജ്ജോ നോണ്‍-വെജ്ജോ" - എന്റെ ആകാംക്ഷ തല പൊക്കി.

 കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ വിഘ്നു ഇടപെട്ടു. 

"ദാസൻ മാഷെ, ഇവൻ (ഞാൻ) പറഞ്ഞതൊന്നും കാര്യമാക്കണ്ട ഒരു വക തിരിവില്ലാത്തവനാ, ക്ഷമിച്ചു കള. 
ഞങ്ങൾ എല്ലാവരും IT ഫീൽഡിൽ ജോലി ചെയ്യുന്നവരാണ്. ഇവിടെ വന്നപ്പോളാണ് ജീവതത്തിനു മറ്റു വശങ്ങൾ ഉണ്ടെന്നു മനസ്സിലായത്‌. ഞങ്ങൾക്ക്  താങ്കളുടെ സ്ഥാപനത്തിൽ എന്തെങ്കിലും സംഭാവന നൽകിയാൽ കൊള്ളാമെന്നുണ്ട്".

ദാസാൻ മാഷ്‌: "നല്ലത് മക്കളെ നല്ലത്. നന്മയുള്ളവർ വംശം അറ്റ് പോകാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത്. ഇരുപതു വർഷങ്ങൾക്കു മുൻപ് ഞാനും നിങ്ങളെപോലെ കൊച്ചിൻഷിപ്‌ യാർഡിൽ എഞ്ചിനീയർ ആയിരുന്നു. ഇവിടെ എത്തി ചോളൻമാരെ കണ്ടു മാനസാന്തരം വന്നു ഈ സ്ഥാപനം തുടങ്ങി. ഇപ്പോൾ നിങ്ങളെ പോലുള്ള സുമനസ്സുകളുടെ സഹായത്താൽ മുന്നൂറ്റി അറുപതെട്ടു പേരെ സഹായിക്കാൻ പറ്റുന്നു"

"എന്നാൽ കാര്യത്തിലേക്ക് കടക്കാം" ചെക്ക്‌ ബുക്ക്‌ എടുത്തു കൊണ്ട് സനിൽ പറഞ്ഞു. എന്നിട്ട് ആ ദുഷ്ടൻ  ഒരു ലക്ഷം രൂപയുടെ ചെക്ക്‌ എഴുതി കൊടുത്തു.

എത്ര ആയിരക്കണക്കിനു ബിരിയാണി ഇതാ ഓടയിൽ പോകുന്നു. ഞാൻ വേദനയോടെ ഓർത്തു.

അടുത്ത ഊഴം രാംകുമാറിന്റെ ആയിരുന്നു. അദ്ദേഹം തന്റെ ക്രെഡിറ്റ്‌ കാർഡ്‌ എടുത്തു രണ്ടേകാൽ ലക്ഷം വീശി.

വിഘ്നു ഒന്നും പറഞ്ഞില്ല പക്ഷെ അവന്റെ മിഴികൾ  നിറഞ്ഞിരുന്നു അവൻ തന്റെ മാലയും   മോതിരവും കമ്മലും, സോറി കമ്മലില്ല, ഒക്കെ ഊരി  കൊടുത്തു. എന്നിട്ട് ഒരു post dated ചെക്ക്‌ കൊടുത്തു എഴുപത്തയ്യായിരത്തിന്റെ. എന്നിട്ട് പറഞ്ഞു "മാഷെ പുറത്തൊരു ബൈക്ക് ഇരിപ്പുണ്ട്, ഇതാ അതിന്റെ ചാവി അതിവിടുത്തെ ആവശ്യത്തിനിരിക്കട്ടെ"

ഞാൻ ഒരു ബോധക്ഷയത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു.

സജിത്ത് പറഞ്ഞു: "മാഷെ, ഞാൻ already മൂന്നു ലക്ഷം രൂപ ഇവിടേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ഇപ്പോൾ എത്തിക്കാണും".

ദാസൻ മാഷ്‌ കമ്പ്യൂട്ടർ പരിശോധിച്ചു എത്തി എന്ന അർഥത്തിൽ തലയാട്ടി.

ഈ കൊപ്രായമൊക്കെ കണ്ട എനിക്ക് എന്തു കൊണ്ടോ ചിന്താവിഷ്ടയായ ശ്യാമള  എന്ന  സിനിമ ഓർമ  വന്നു. ഇപ്പോൾ എല്ലാരുടെയും നോട്ടം എന്റെ മേലാണ്. ഞാൻ വളരെ സാവധാനം എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു,

"അപ്പോൾ എല്ലാം കഴിഞ്ഞില്ലേ, ഇനി നമുക്ക് ഭക്ഷണം കഴിക്കാം"

ദാസൻ മാഷിന്റെ കണ്ണുകളിലെ ഭാവം എനിക്ക് മനസ്സിലായില്ല. സഹതാപം ആണെന്നു തോന്നുന്നു, ആ ഇത്രയും പാവങ്ങളുടെ കൂടെ കഴിയുന്നതല്ലേ, അതായിരിക്കും സ്ഥായിഭാവം. എന്തെങ്കിലും ആവട്ടെ വിശന്നിട്ടു കുടല് കരിയുന്നു.

ഭക്ഷണം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി. ഈ സ്ഥാപനം കൊള്ളാട്ടാ, ഞാൻ വിചാരിച്ച പോലല്ല. 

ഞാൻ ദൃഢ  പ്രതിഞ്ജ ചെയ്തു ഇനി ഈ പരിസരത്തെങ്ങാനും വന്നാൽ ഭക്ഷണം ഇവിടെ തന്നെ.

എല്ലാം കഴിഞ്ഞു പോകാൻ നേരം ഞങ്ങളെ യാത്രയാക്കാൻ ദാസൻ മാഷ്‌ കൂടെ വന്നു. വിട പറയുമ്പോൾ അദ്ദേഹം പറഞ്ഞു "വളരെ നാളുകൾക്കു ശേഷം കുറെ നല്ല മനുഷ്യരെ ഞാൻ കണ്ടു കൂടെ ഒരു മലയാളിയും".

തിരിച്ചു പോകുമ്പോൾ രാത്രിയായിരുന്നു. ആ നല്ല മനുഷ്യരുടെ എല്ലാം മനസ്സ് ശാന്തമായിരുന്നു; പസഫിക് സമുദ്രം പോലെ. പക്ഷെ മലയാളിയുടെ മനസ്സ് സുനാമി തിരകളാൽ കലുഷിതമായിരുന്നു, കാരണം ഇവന്മാര് കൊടുത്ത കാശ് മുതലാക്കാൻ പറ്റിയില്ല. ദുഷ്ടന്മാർ ഒരു ഫോട്ടോ പോലും എടുക്കാൻ സമ്മതിച്ചില്ല, facebook ൽ ഇടാൻ....

ഓരോരുത്തരും അവരുടെ ചിന്തകളിൽ വാപൃതരായിരിക്കുമ്പോൾ ആ കൊച്ചു കാർ അവരെയും വഹിച്ചു കൊണ്ട് ഇരുട്ടിനെ കീറി മുറിച്ചു മുന്നോട്ടു പാഞ്ഞു.....